Wednesday, July 13, 2011

ഭക്തിയുടെ റേറ്റിങ്ങ് - മിനി കഥ

'' കലിയുഗ വരദാ. കഴിഞ്ഞ അമ്പത് കൊല്ലങ്ങളായി ഭഗവാനെ മുടങ്ങാതെ വന്ന് കാണാറുണ്ട്. ഇതു വരെ പറഞ്ഞു കേള്‍ക്കാത്ത എത്രയെത്ര അത്ഭുത കര്‍മ്മങ്ങളാണ് ഭഗവാന്‍ ഭക്തര്‍ക്കായി ചെയ്തിട്ടുള്ളത്. എങ്കിലും അതൊക്കെ അറിയാന്‍ സീരിയലുകാര്‍ അവതരിപ്പിക്കേണ്ടി വന്നു എന്നൊരു സങ്കടമുണ്ട് '' തൊഴുതു നില്‍ക്കുമ്പോള്‍ ഗുരുസ്വാമി ഭഗവാനോട് പരിഭവം പറഞ്ഞു.

'' അതാലോചിച്ച് വിഷമിക്കേണ്ടാ. ഇതു പോലെ ആരെങ്കിലും വന്ന് പറയുമ്പോഴാണ് ഞാന്‍ തന്നെ അതൊക്കെ അറിയുന്നത് '' ശ്രീകോവിലില്‍ നിന്ന് ഭഗവാന്‍ അരുളി '' സാരമാക്കണ്ടാ. റേറ്റിങ്ങ് കൂട്ടാന്‍ വേണ്ടി ചെയ്യുന്നതല്ലേ അവര്‍ ''.

Tuesday, July 12, 2011

എറണാകുളത്തെ ബ്ലോഗ് മീറ്റ്.

'' ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ...'' ഭാര്യയുടെ മൊബൈല്‍ ഫോണില്‍ അലാറം ശബ്ദിച്ചു. സമയം പുലര്‍ച്ചെ നാല് മണീ. ഞാനും ഭാര്യയും എഴുന്നേറ്റു. എറണാകുളത്ത് വെച്ചു നടക്കുന്ന ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാനുള്ളതാണ്.

അല്‍പ്പം അനാരോഗ്യവും അതിലേറെ മടിയും കാരണം പങ്കെടുക്കുന്നില്ലെന്ന് കരുതിയതാണ്. ചില സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധവും മീറ്റില്‍ വെച്ച് കാണാമെന്ന ജെ. പി. വെട്ടിയാട്ടില്‍ സാറിന്‍റെ കമന്‍റും കണ്ടപ്പോള്‍ പോയാലോ എന്നൊരു തോന്നല്‍. തുണയ്ക്ക് ഞാന്‍ കൂടി വരാം എന്ന് ഭാര്യ പറഞ്ഞതോടെ മീറ്റിന്ന് എത്താമെന്ന് ഡോക്ടര്‍ ജയനെ അറിയിച്ചിരുന്നു.

ഒരുക്കങ്ങള്‍ കഴിഞ്ഞ് പുറപ്പെടുമ്പോള്‍ മണി ആറാവുന്നതേയുള്ളു. മക്കള്‍ ഷെഡ്ഡില്‍ നിന്ന് കാര്‍ ഇറക്കി. പാലക്കാട് ജംക്ഷനില്‍ എത്തുമ്പോള്‍ കേരള എക്സ്പ്രസ്സ് എത്തുന്നതേയുള്ളു. ടിക്കറ്റ് വാങ്ങാന്‍ നോക്കുമ്പോള്‍ കൌണ്ടറിന്ന് മുമ്പില്‍ നിണ്ട ക്യൂ. ഒരു വിധം മുന്നിലെത്തുമ്പോഴേക്കും കേരള എക്സ്പ്രസ്സ് പാലക്കാട് വിട്ടു കഴിഞ്ഞു. അടുത്തത് ഐലന്‍ഡ് എക്സ്പ്രസ്സ്. ടിക്കറ്റുമായി പ്ലാറ്റ്ഫോമില്‍ എത്തുമ്പോഴേക്കും ആ വണ്ടിയും പുറപ്പെടാന്‍ ഒരുങ്ങുന്നു. വേഗം അതില്‍ കയറി പറ്റി. ഒരു വിധം സമയ ക്ലിപ്തത പാലിച്ച് വണ്ടി ഓടി. പക്ഷെ അത് തൃശ്ശൂര് വരെ മാത്രമേ ഉണ്ടായുള്ളു. തുരന്ത് എക്സ്പ്രസ്സിന്ന് കടന്നു പോവാന്‍ ഞങ്ങളുടെ വണ്ടി നാല്‍പ്പത്തഞ്ച് മിനുട്ട് പിടിച്ചിട്ടു.

നേരം വൈകും തോറും മനസ്സില്‍ വിഷമം കൂടി വന്നു. അങ്കമാലിയില്‍ എത്തിയപ്പോള്‍ ഞാന്‍ പൊന്മളക്കാരനെ വിളിച്ച് എത്താന്‍ വൈകുമെന്ന് അറിയിച്ചു.

'' സാരമില്ല '' എന്ന് അദ്ദേഹം ആശ്വസിപ്പിച്ചു. പത്തര മണിയോട് കൂടി എറണാകുളം നോര്‍ത്തിലെത്തി. മയൂര പാര്‍ക്കിന്ന് തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് ഉഴുന്ന് വടയും ചായയും കഴിച്ച് മുകളിലെത്തുമ്പോള്‍ പത്തേ മുക്കാല്‍. ചടങ്ങുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു.

എരിശ്ശേരിയില്‍ കയ്പ്പക്ക പെട്ടതു പോലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഞാനുള്‍പ്പടെ അഞ്ചാറ് വയസ്സന്മാരുണ്ട്. കഥ പറയല്‍ , അക്കങ്ങള്‍ ഇടവിട്ട് മലയാളത്തിലും ഇംഗ്ലീഷിലും പറയല്‍ തുടങ്ങിയ കലാപരിപാടികള്‍ക്ക് ശേഷം അന്യോന്യം പരിചയപ്പെടലായി. പരിപാടികള്‍ അവതരിപ്പിച്ച് തഴക്കവും പഴക്കവും വന്ന ശെന്തിലിന്‍റെ അവതരണം ഹൃദ്യമായി. ഫോട്ടോ മത്സരത്തിന്ന് മാര്‍ക്കിടാന്‍ ബ്ലോഗര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത് കേട്ടു. എനിക്ക് ഫോട്ടോഗ്രാഫിയിലുള്ള പരിജ്ഞാനം എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ആ സാഹസത്തിന്ന് മുതിര്‍ന്നില്ല.

പലരും വന്ന് പരിചയപ്പെട്ടു. ചിലരുടെ അടുത്ത് ഞാന്‍ ചെന്ന് സ്വയം പരിചയപ്പെടുത്തി. കര്‍ക്കിടക രാമായണവും കലിയുഗ വരദനും രചിച്ച കായംകുളം അരുണിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി ( ഞാനും വീട്ടുകാരിയും അദ്ദേഹത്തിന്‍റെ ആരാധകരാണ് ). കുസുമം പുന്നപ്ര, ശാലിനി, ഇന്ദ്രസേന, സജിം തട്ടത്തുമല , വില്ലേജ്മാന്‍ , ഷിനോജ് എന്നിവരെ പരിചയപ്പെട്ടു. കൊട്ടാരക്കര ഷെറീഫ് സാര്‍ . പൊന്മളക്കാരന്‍ , കൊട്ടോട്ടിക്കാരന്‍ എന്നീ സുഹൃത്തുക്കളോടൊപ്പം കുറെ നേരം സംസാരിച്ചിരുന്നു. രഘുനാഥന്‍ , കുമാരന്‍ എന്നീ ബ്ലോഗര്‍മാരുമായും കുറച്ച് സമയം സംസാരിക്കുകയുണ്ടായി. വേറേയും പലരുമായും സംസാരിച്ചെങ്കിലും പേരുകള്‍ ഓര്‍മ്മ വരുന്നില്ല ( വയസ്സായില്ലേ ). ജെ. പി വെട്ടിയാട്ടില്‍ സാറിനെ പ്രതീക്ഷിച്ചിട്ട് കാണാനായില്ല എന്നതില്‍ അല്‍പ്പം നിരാശ തോന്നി.

സജീവ് എല്ലാവരുടേയും രേഖാചിത്രം വരയ്ക്കാന്‍ തുടങ്ങിയിരുന്നു. തിരൂരില്‍ വെച്ച് അദ്ദേഹത്തിന്‍റെ തിരക്ക് കണ്ട് ഞാന്‍ പടം വരക്കാനായി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതി ഒഴിഞ്ഞു മാറിയതാണ്. ഇത്തവണ പൊന്മളക്കാരന്‍ വിട്ടില്ല. നിമിഷങ്ങള്‍ക്കകം ഞാനും സുന്ദരിയും കടലാസ്സിലായി.

ഉച്ച ഭക്ഷണം നന്നായിരുന്നു. അതിനകം ഗ്രൂപ്പ് ഫോട്ടൊ വിതരണത്തിന്ന് റെഡിയായിരുന്നു. ഡോക്ടര്‍ ജയന്‍ ഏരൂരിനേയും മറ്റു സംഘാടകരേയും ആ കാര്യത്തില്‍ എത്ര പ്രശംസിച്ചാലും അധികമാവില്ല. തിരിച്ചു പോരാനുള്ള ട്രെയിന്‍ സൌകര്യം കണക്കിലെടുത്ത് ക്ഷമാപണത്തോടെ നേരത്തെ ഇറങ്ങി.

സൌത്ത് സ്റ്റേഷനില്‍ ടിക്കറ്റിന്നായി ഒരു പൂരത്തിന്നുള്ള തിരക്ക്. ഒടുവില്‍ തിക്കി തിരക്കി കേരള എക്സ്പ്രസ്സില്‍ കയറി പാലക്കാട് എത്തുമ്പോള്‍ സമയം ആറര. മക്കള്‍ കാറുമായി എത്തിയതിനാല്‍ ഇരുട്ടുന്നതിന്ന് മുമ്പ് വീടെത്തി.

Friday, July 1, 2011

ദൈവാനുഗ്രഹം.

ഇന്ന് ജൂലായ് ഒന്ന്. സന്ധ്യക്ക് വിളക്ക് വെച്ച സമയം. വൈകുന്നേരത്തെ കാപ്പി കുടി കഴിഞ്ഞശേഷം ബ്ലോഗ് വായനയിലായിരുന്നു. ഡോക്ടര്‍ ജോണ്‍ ബ്രൈറ്റ് ഇ. എ. സജിം തട്ടത്തുമലയെ അഭിമുഖം നടത്തിയത് വായിച്ചു കഴിഞ്ഞതും കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് എഴുന്നേറ്റു. റെയില്‍വെ സ്റ്റേഷനില്‍ ഇരുന്ന് വര്‍ത്തമാനം പറയാന്‍ കൂട്ടുകാരന്‍ അജിതന്‍ എത്താനുള്ള സമയമായി. മുറ്റത്തിറങ്ങി നോക്കുമ്പോള്‍ മഴയ്ക്കുള്ള ഒരുക്കങ്ങള്‍ കണ്ടു. ഇന്നിനി കൂട്ടുകാരന്‍ വരുമെന്ന് തോന്നുന്നില്ല. അകത്ത് സുന്ദരിയും മരുമക്കളും സീരിയല്‍ കാണുന്ന തിരക്കിലാണ്.

മുറ്റത്തെ മാവിന്‍ ചുവട്ടില്‍ മരുമകളുടെ സ്കൂട്ടര്‍ ഇരിക്കുന്നു. മാവിന്‍റെ പശ ഇടയ്ക്ക് ഒറ്റി വീഴാറുണ്ട്. വാഹനത്തില്‍ പറ്റിയാല്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാവും. ഞാന്‍ അവളോട് വാഹനം മാറ്റി വെക്കാന്‍ ആവശ്യപ്പെട്ടു. താക്കോലുമായി വന്ന് കുട്ടി സ്കൂട്ടര്‍ കുറച്ചപ്പുറത്തേക്ക് മാറ്റി വെച്ച് അകത്തേക്കുതന്നെ പോയി. ഞാന്‍ മുന്‍വശത്തെ കുട്ടി മതിലില്‍ ഇരുന്നു.

പടി കടന്ന് കാര്‍ വന്നു. മക്കള്‍ വരികയാണ്. എത്താന്‍ രാത്രിയാവുമെന്ന് പറഞ്ഞിരുന്നതാണ്. അവര്‍ നേരത്തെ എത്തിയതില്‍ സന്തോഷം തോന്നി. മക്കള്‍ രണ്ടുപേര്‍ ഇറങ്ങി. മൂന്നാമന്‍ കാര്‍ ഷെഡ്ഡില്‍ കയറ്റാനുള്ള ശ്രമത്തിലാണ്.

ഇളയവന്‍ ഒരു പൊതി എന്നെ ഏല്‍പ്പിച്ചു. മരുന്നാണ്.

'' അച്ഛനെന്താ ഇവിടെ ഇരിക്കുന്നത്. എണീറ്റ് വരൂ '' മൂത്ത മകന്‍ പറഞ്ഞു. ഞാന്‍ എഴുന്നേറ്റത്തും എന്തിനേയോ ചവിട്ടി. കാലിന്നടിയില്‍ ഒരു പിടച്ചില്‍. പൊടുന്നനവേ ഞാന്‍ കാല്‍ മാറ്റി. നോക്കുമ്പോള്‍ ഒരു പാമ്പ്. അത് കാര്‍ഷെഡ്ഡിന്‍റെ നേര്‍ക്ക് ഇഴയാന്‍ തുടങ്ങി.

'' പാമ്പ്. കാറില്‍ നിന്ന് ഇറങ്ങണ്ടാ '' ഞാന്‍ രണ്ടാമനോട് പറഞ്ഞു.

ഇളയവന്‍ പെട്ടെന്ന് വീടിന്‍റെ ഒരു വശത്തു നിന്നും ഒരു വടിയുമായി വന്നു. മൂന്നോ നാലോ അടി. പാമ്പ് കുറച്ചു നേരം പിടഞ്ഞു. ഒടുവില്‍ പിടച്ചില്‍ നിലച്ചു. അതിനെ വടിയിലെടുത്ത് അവന്‍ ദൂരെ കൊണ്ടു പോയി കളഞ്ഞു.

'' ഈശ്വര കടാക്ഷം '' ഭാര്യ പറഞ്ഞു '' വിഷമുള്ള സാധനമാണ് ''.

ഞാന്‍ സെറ്റിയില്‍ ചെന്നിരുന്നു. ഈശ്വര കടാക്ഷം തന്നെ. ഇതിന്ന് മുമ്പും നാല് തവണ പാമ്പ് എന്നെ ഉപദ്രവിക്കാതെ വിട്ടത് ഞാന്‍ ഓര്‍ത്തു.